ജർമ്മനിയിൽ ഹിറ്റ്ലറുടെ അനുചരന്മാർ നടത്തിയ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ അനുകരണമാണ് സംഘപരിവാർ കണ്ണൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഘോഷയാത്ര എന്ന പേരിൽ സംഘപരിവാർ നേതൃത്വം പ്രചരിപ്പിച്ചു വരുന്ന വീഡിയോ ദൃശ്യം.ഏതോയൊരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് സംഘപരിവാരം ആഹ്ലാദപ്രകടനം എന്ന പേരിൽ പ്രചരിപ്പിച്ചു വരുന്നത്.
 
വാഹനങ്ങൾ കടന്നു പോവുന്നത് വീഡിയോയിൽ കാണാം.ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്.ഇതിൽ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണം.അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ട്.ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല.അതെ സമയം ആർ എസ് എസ് പ്രചാരക്കിന് മാത്രം നടത്താൻ കഴിയുന്ന ഒന്നാണത്.
 
രാമന്തളിയിലെ കൊലപാതകം സംബന്ധിച്ച് സിപിഐ (എം) ജില്ലാ കമ്മറ്റി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.ഈ സംഭവത്തെ തങ്ങൾ അപലപിക്കുന്നതായും ഫലപ്രദമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതാണ് പാർട്ടിയുടെ നിലപാടെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരമൊരു വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാർ ശ്രമം വിജയിക്കില്ല.
 
യഥാർത്ഥത്തിൽ ഈ കൊലപാതകത്തെ ഒരവസരമാക്കി മാറ്റി രാജ്യവ്യാപകമായി സിപിഐ(എം) വിരുദ്ധ വികാരം ഉയർത്താനാണ് സംഘപരിവാർ പരിശ്രമം.അത് രാമന്തളി കൊലപാതകത്തിന് ശേഷമുള്ള സംഘപരിവാറിന്റെ പുതിയ ബോധോദയമല്ല,ആർ എസ് എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ കോയമ്പത്തൂരിൽ യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.കാരണം ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ആർ എസ് എസ് എന്ന മതഭ്രാന്ത പ്രസ്ഥാനത്തെ തത്വാധിഷ്ഠിതമായി എതിർക്കാൻ കഴിയുന്നത് കോൺഗ്രസ്സിനല്ല,കമ്യുണിസ്റ് പ്രസ്ഥാനത്തിനാണെന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഫലമാണ് ഇത്തരം തീരുമാനം.അതിനാൽ നുണ നൂറാവർത്തിച്ചാൽ സത്യമാകുമെന്ന ഗീബല്സിയൻ രീതിയാണ് സംഘപരിവാർ ഇപ്പോൾ പിന്തുടരുന്നത്.ഇത് ജനങ്ങൾ തിരിച്ചറിയും.
 
പി ജയരാജൻ