ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന തൃപുരയിലെ ജനങ്ങളെ സഹായിക്കാനായി സെപ്റ്റംബര്‍ 25 നു സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ മുഖ്യമന്ത്രിയും പി. ബി അംഗവും ഇപ്പോള്‍ തൃപുരയിലെ പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാരിനെ 15 തവണയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ ആക്രമിച്ചത്. സിപിഐ എം സംസ്ഥാന- പ്രാദേശിക ഓഫീസുകള്‍ തകര്‍ത്തു.  എഴുന്നൂറോളം ചെറുതും വലുതുമായ ഓഫീസുകളാണ്  ആക്രമിച്ചത്. പത്ര സ്ഥാപനമായ ദേശേര്‍കഥയുടെ ഓഫീസും ആക്രമിക്കുകയുണ്ടായി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. സിപിഐ(എം) പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമത്തിനിരയാക്കി. ലെനിന്‍, ദശരഥ് ദേബ് എന്നീ നേതാക്കളുടെ പ്രതിമകള്‍ തകര്‍ത്തു. ജനാധിപത്യപരമായ  പ്രവര്‍ത്തനങ്ങള്‍  നിഷേധിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം സംഘടിപ്പിക്കുന്നതാണ് സിപിഐ(എം)നോട് പ്രത്യേക വിരോധം ഉണ്ടാവാന്‍ കാരണം.

സിപിഐ(എം)നും സിപി(എം) സ്ഥാപനങ്ങള്‍ക്കും എതിരെ മാത്രമല്ല പിന്‍ 24ന്യൂസ്, പ്രതിവാദ കാലം എന്നീ മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും അക്രമണങ്ങള്‍ നടത്തുകയുണ്ടായി. ഇക്കൂട്ടര്‍ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്നവര്‍ ആണെന്ന് വ്യക്തമാണ്. സെപ്റ്റംബര്‍ 25ന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഹുണ്ടിക കളക്ഷനിലൂടെ ഫണ്ട് ശേഖരിക്കുക. 38038 ബ്രാഞ്ച് പരിധിയിലും പട്ടണങ്ങളിലും ഫണ്ട് ശേഖരണം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പാര്‍ടി പ്രവര്‍ത്തകരോടും ഫണ്ട് നല്‍കി സഹകരിക്കണമെന്ന് ജനങ്ങളോടും ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.