കണ്ണൂർ ജില്ലയിൽ സമാധാനമുണ്ടാവരുതെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്ന തെന്ന് കൂത്തുപറമ്പ് ആമ്പിലാട്ടെ വീടാക്രമണം ഒരിക്കൽകൂടി തെളിയിക്കുന്നതായി സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.ആമ്പിലാട്ടെ പാർട്ടി അനുഭാവി കോങ്ങാട്ട് രാഘവന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത്. ബോംബിൽ ഉപയോഗിച്ച ലോഹഭാഗങ്ങൾ ചിതറിയാണ് വീടിന്റെ ജനൽ പൂർണ്ണമായും തകർന്നത്. ഇതിനടുത്തുള്ള മുല്ലപ്പള്ളി ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. ജില്ലയിലെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് എല്ലാ സമാധാന കാംക്ഷികളോടും സിപിഐ(എം) അഭ്യർത്ഥിക്കുന്നു.