രാഷ്ട്രീയ പാർട്ടികൾക്കായി കണ്ണൂർ എസ്.പി നൽകിയ  24.10.16 ന്റെ കുറിപ്പ് വായിച്ചു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ  അവസാനിപ്പിക്കുന്നതിന് അദ്ദേഹം മുന്നോട്ട് വെച്ച അഞ്ച് നിർദ്ദേശങ്ങൾ സി.പി.ഐ(എം) ചർച്ച ചെയ്യുകയുണ്ടായി. അതേ കുറിച്ച് ഞങ്ങളുടെ അഭിപ്രായം താഴെ ചേർക്കുന്നു.

1. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമായാണ് ജില്ലാ പോലീസ് മേധാവി കാണുന്നത്. പാർട്ടിയുടെ അഭിപ്രായത്തിൽ ജില്ലയിലെ രാഷ്ട്രീയ സംഘർഷം ആർ. എസ്.എസിന്റെ കേരള അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.

2. പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങൾ പ്രോൽസാഹിപ്പിക്കത്തക്ക നിലയിൽ ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നത് ഉചിതമായ കാര്യമാണ്. ജില്ലയിൽ പലയിടത്തും സംഘപരിവാറിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ മതസ്പർദ്ധ ഉളവാക്കുന്ന നിലയിലുള്ള പരാമർശങ്ങൾ വരുന്നുണ്ട്. ആധ്യാത്മിക പ്രഭാഷണങ്ങളുടെ പേരിലും ഒറ്റപെട്ട ചിലയിടങ്ങളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നുണ്ട്. ഇങ്ങനെ മതസ്പർദ്ധ ഉണ്ടാക്കുന്ന നിലയിലുള്ള പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണം. ക്ഷേത്രങ്ങളിലും സർക്കാർ സ്ഥലങ്ങളിലും ആർ.എസ്.എസ് ശാഖകൾ നടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം.

3. സമാധാനപാലനത്തിന്റെ പേരിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ പ്രതികരിക്കരുതെന്ന നിർദ്ദേശം ഞങ്ങൾ തള്ളിക്കളയുന്നു. കാരണം പോലീസ് ഉദ്യോഗസ്ഥരിൽ എല്ലാവരും നിഷ്പക്ഷമായി പ്രവർത്തിക്കുന്നവരല്ല. അവരിൽ തെറ്റായ നടപടികൾ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ഏത് ഉദ്യോഗസ്ഥന്റെയും തെറ്റും നിയമവിരുദ്ധവുമായ നടപടികളെ എതിർക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്. അതല്ലെങ്കിൽ പോലീസിന്റെ ഏകാധിപത്യ നടപടികളായിരിക്കും ഫലം. ഇത് അംഗീകരിക്കാനാവില്ല.

4. കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചരണപ്രവർത്തനങ്ങൾ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗം കൂടിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കാണാത്ത കാര്യമാണിത്. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ജാതിമത വ്യത്യാസം കൂടാതെ സാമൂഹ്യബോധവും വർഗ്ഗ ബോധവും ഉണ്ടായത്. ഇതിനെ പോലീസ് നടപടികളിലൂടെ എതിർക്കുന്നത് ആശാസ്യമായ കാര്യമല്ല. ഇത്തരം പ്രചരണങ്ങൾ എവിടെയെങ്കിലും സമാധാനഭംഗം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് പ്രാദേശിക തലത്തിൽ ചർച്ച ചെയ്ത് ഒഴിവാക്കാവുന്നതാണ്. ഇതിൽ നേതൃത്വം ഇടപെടേണ്ട വിഷയം ഉണ്ടെങ്കിൽ തീർച്ചയായും ഇടപെടുന്നതാണ

്5. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ എസ് പി എവിടെയെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായാൽ മൽസരിച്ച സ്ഥാനാർത്ഥിക്കെതിരെ കേസെടുക്കുമെന്ന നോട്ടീസ് നൽകിയിരുന്നു. ഇത്തരം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങൾക്കെതിരെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതും ഇവിടെ ഓർമ്മിപ്പിക്കുന്നു.

സമാധാനം നിലനിർത്തുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന എല്ലാ ന്യായമായ നടപടികളുമായി സി.പി.ഐ(എം) സർവ്വാത്മനാ സഹകരിക്കും.