കണ്ണൂർ:സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് തീവ്ര ഇസ്ലാമിക് സംഘടനയുടെ പേരിൽ ഭീഷണി കത്ത്. 'ഹെയ്ൽ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദ് ഗ്രൂപ്പ്' എന്ന സംഘടനയുടെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ലഭിച്ചത്. ''വി ആർ വാച്ചിങ്ങ് യു'' എന്ന് തുടങ്ങുന്ന കത്തിൽ''ഇതിനിടെ താൻ ഐ എസിനെ കുറിച്ച് വല്ലാതെയങ്ങ് പറഞ്ഞു,ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായിൽ വർത്താനം പറയുവാൻ ഞങ്ങൾ അനുവദിക്കില്ല, വളരെ ദൂരെ വെച്ച് നിന്റെ നെഞ്ചിന്റെ കൂട് തകർക്കുമെടാ ബലാലേ, നിന്റെ വീട്ടിൽ മയ്യത്ത് നടന്നാൽ മാത്രമേ നിനക്കതിന്റെ വേദന അറിയൂ, നീയല്ലെങ്കിൽ നിന്റെ മകൻ ഇതിന്റെ ഫലം ഉടനെ അറിയാൻ പോകുന്നു'' എന്നിങ്ങനെയുള്ള ഭീഷണികളാണ് ഉള്ളത്. ലോകം മുഴുവൻ വ്യാപിച്ച സംഘടനയാണ് തങ്ങളുടെതെന്നും എവിടെയും എല്ലായിടത്തും ഉണ്ടെന്നും പറയുന്നു. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്ന് മാസങ്ങൾ മാത്രം നിനക്കായി നീക്കി വെച്ചിരിക്കുന്നു, അള്ളാണെ സത്യം ഇത് ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം എന്നും കത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം (ആഗസ്ത് 25/2016) ന് ഹിന്ദു ഐക്യവേദിയുടെ പേരിൽ തളിപ്പറമ്പിൽ ആർ എസ് എസ് നടത്തിയ പ്രകടനത്തിൽ പി ജയരാജന് നേരെ കൊലവിളി നടത്തിയിരുന്നു. ജയരാജന്റെ പേരെടുത്ത് പറഞ്ഞ് അസഭ്യവർഷം ചൊരിഞ്ഞ ആർ എസ് എസ് ക്രിമിനലുകൾ അദ്ദേഹത്തെ ചോരയിൽ മുക്കി കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. 1999 ആഗസ്ത് 25 ന് തിരുവോണ നാളിൽ ആർ എസ് എസ് ക്രിമിനൽ സംഘം വീട്ടിൽ കയറി വെട്ടിയരിഞ്ഞ ജയരാജൻ ആ സംഭവമേൽപ്പിച്ച അവശതകളുമായാണ് ഇന്നും ജീവിക്കുന്നത്. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച് പോവുകയായിരുന്നു അന്ന് ആർ എസ് എസുകാർ. ഭീഷണി കത്ത് സംബന്ധിച്ച് പി. ജയരാജൻ ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.

പരാതിയുടെ പൂർണരൂപം >

ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പോലീസ് ചീഫ് അവർകൾ മുമ്പാകെ, കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ തളാപ്പ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നവർ ബോധിപ്പിക്കുന്ന പരാതി

സാർ,

22-8-2016 തീയ്യതി ഓർഡിനറി പോസ്റ്റിൽ തളാപ്പിലുള്ള അഴീക്കോടൻ മന്ദിരത്തിലെ എന്റെ ഓഫീസിലേക്ക് എനിക്കായി ലഭിച്ച ഭീഷണിക്കത്താണ് ഈ പരാതിക്ക് ആധാരം.  20-08-2016 തീയതി കണ്ണൂരിൽ നിന്ന് പോസ്റ്റ് ചെയ്തതായി സീലിലൂടെ കാണുന്ന കവറിലിട്ട ഒരു വെള്ളക്കടലാസിൽ പച്ചമഷി കൊണ്ട് മലയാളത്തിലെഴുതിയ ഒരു ഭീഷണിക്കത്ത് എനിക്ക് ലഭിക്കുകയുണ്ടായി. 'WE ARE WATCHING YOU' എന്ന് തുടങ്ങി ''ഇനിയൊരിടത്തും നീയിങ്ങനെ വലിയ വായിൽ പറയുവാൻ ഞങ്ങൾ അനുവദിക്കുകയില്ല' എന്നും 'വളരെ ദൂരെ വെച്ച് തന്നെ നി ന്റ നെഞ്ചിന്റെ കൂട് തകർക്കുമെടാ ബലാലേ.  നിന്റെ വീട്ടിൽ മയ്യത്ത് നടന്നാൽ മാത്രമേ നിനക്കതിന്റെ വേദന അറിയൂ.  നീയല്ലെങ്കിൽ നിന്റെ മകൻ ഇതിന്റെ ഫലം ഉടനെ അറിയാൻ പോകുന്നു.  ഹിമാറേ, നിന്റെ ദിവസം എണ്ണപ്പെട്ടിരിക്കുന്നു'' എന്നും മറ്റും ഭീഷണിപ്പെടുത്തിക്കൊണ്ട് എഴുതിയ എഴുത്തിൽ ഞാൻ IS നെപ്പറ്റി പ്രസംഗങ്ങൾ നടത്തിയതിനാൽ എന്നെയോ എന്റെ മകനേയോ മൂന്നുമാസങ്ങൾക്കകം കൊലപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കത്തിന്റെ ഉള്ളടക്കം.  HAIL ISLAMIC STATE  KANNUR JIHAD GROUP എന്നവർ അയക്കുന്നതായി എഴുതിക്കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.  കത്തിൽ ആർഎസ്എസ്സുകാരുടെ കയ്യിൽ നിന്ന് ഞാൻ രക്ഷപ്പെട്ടത് ആർഎസ്എസുകാർ ഒന്നിനും കൊള്ളാത്ത മതജാതിക്കാരും ധൈര്യമില്ലാത്ത ഹിമാറുകളും വിഡ്ഢികളുമായതിനാലാണ് എന്ന് എഴുതിയിരിക്കുന്നു.  എന്നെ, കൊലപാതക ഉദ്ദേശത്തോടുകൂടി ഭീഷണിപ്പെടുത്തുകയും അതോടൊപ്പം RSSന്റെ കഴിവില്ലായ്മയെ സൂചിപ്പിച്ചുകൊണ്ട് മറ്റ് വിഭാഗങ്ങളിൽ ഉള്ള ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യുന്ന സംഘടനയായാണ് ഈ എഴുത്തിലൂടെ അവർ അവരുടെ പ്രവൃത്തിയെ സൂചിപ്പിച്ചിരിക്കുന്നത്.  എന്നെയും ഞാൻ ജില്ലാ സെക്രട്ടറിയായ സിപിഐ(എം)നെയും നശിപ്പിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടി എന്നിലും പാർട്ടി സഖാക്കളിലും ഭീതി ഉണ്ടാക്കുന്ന ഉദ്ദേശത്തോടെ എഴുതിയിരിക്കുന്ന എഴുത്തിൽ ഇന്ത്യക്ക് പുറത്തുള്ള രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ ഭാഗമാണ് തങ്ങളെന്ന് കത്തിലൂടെ അവർ തന്നെ സൂചിപ്പിക്കുന്നുണ്ട്.  കത്തെഴുതിയവർ പ്രതിനിധാനം ചെയ്യുന്ന സംഘടന ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നതാണെന്നും ഫ്രാൻസിൽ നടന്നത് താൻ അറിയുമല്ലോയെന്നും എടുത്തുപറയുന്നു.  കത്തെഴുതിയവർ ഇന്ത്യൻ ദേശീയതയെ എതിർക്കുന്നവരും ദേശവിരുദ്ധ ശക്തികളുമാണ് എന്ന് കത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.  കമ്മ്യൂണിസ്റ്റ് പാർട്ടിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് എഴുതുന്ന കത്ത് രാജ്യത്ത് നിയമവിധേയമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന വിഭാഗങ്ങളുടേതാണ് എന്ന് എഴുത്തിൽ സൂചിപ്പിക്കുന്നു.  അതുകൊണ്ട് തന്നെ മേൽസൂചിപ്പിച്ച കത്ത് ദേശവിരുദ്ധവും ദേശീയതക്കെതിരെ അക്രമം നടത്തുന്ന നിലയിലുള്ളതുമാണ്.  എന്നേയും സിപിഐ(എം)നെയും ഭീഷണിപ്പെടുത്തുക മാത്രമല്ല, മറ്റ് ജനവിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചുള്ളതും അവർ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവരാണെന്ന് സമ്മതിക്കുന്നതുമാണ്.  കത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഇതോടൊപ്പം സമർപ്പിക്കുന്നു.

ആയതിനാൽ കണ്ണൂർ ജില്ലാ പോലീസ് ചീഫ് ആയ താങ്കൾ മേൽ കാര്യത്തെക്കുറിച്ച് അന്വേഷിച്ച് കത്തിന്റെ ഉറവിടം കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
പി. ജയരാജൻ (ഒപ്പ്)