ചിറക്കൽ പഞ്ചായത്തിലെ പുഴാതിയിലെ അനീഷിന്റെ വീട്ടിൽ ആർ എസ് എസ് ക്രിമിനൽ സംഘം നടത്തിയ അതിക്രമം തികച്ചും പ്രതിഷേധാർഹമാണ്. കൃസ്ത്യൻ കുടുംബമായ അനീഷിന്റെ വീട്ടിൽ പാസ്റ്ററിന്റെയും സംഘത്തിന്റെയും പ്രാർത്ഥന നടക്കുന്നതിനിടയിലാണ് ക്രിമിനൽ സംഘം ആക്രമണം നടത്തിയത്.  ഭീഷണിപ്പെടുത്തി പ്രാർത്ഥന അവസാനിപ്പിക്കുകയും അനീഷിന്റെ ഭാര്യയെയും മക്കളെയും തെറിവിളിക്കുകയും ചെയ്തു. തുടർന്നാണ്് പാസ്റ്ററിനെയും ഗായകസംഘത്തെയും അക്രമിച്ചത്.

മതപരമായി യാതൊരു സ്പർദ്ധയുമില്ലാത്ത ചിറക്കലിൽ ബോധപൂർവ്വം മതവർഗീയത കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആർ എസ് എസുകാർ ശ്രമിച്ചത്. തദ്ദേശീയരായ ഹിന്ദുക്കളെ ഇവർ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു അക്രമത്തിന് ശേഷം ആർ എസ് എസിന്റെ നുണ പ്രചരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രാഹുൽ, അർജ്ജുൻ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. നാടിന്റെ സൈ്വര്യജീവിതവും സമാധാനവും തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.  ഇത്തരം അതിക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ആർ എസ് എസിന്റെ ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്താനും മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.