കണ്ണൂർ : സി പി ഐ (എം) ഓഫീസുകൾക്കും വായനശാലകൾക്കും നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ അഭ്യർത്ഥിച്ചു.

സി പി ഐ (എം) പയ്യന്നൂർ ഏറിയ കമ്മിറ്റി ഓഫീസ്, വളപട്ടണം, പെരളശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസുകൾ, പയ്യന്നൂർ-മാവിച്ചേരി ബ്രാഞ്ച് ഓഫീസായ സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരം, മാവിലായി, പെരളശ്ശേരി കോട്ടം എന്നിവിടങ്ങളിലെ വായനശാകൾക്കും നേരെയാണ് സാമൂഹ്യവിരുദ്ധ സ്വഭാവത്തോടുകൂടി രാഷ്ട്രീയ എതിരാളികൾ കഴിഞ്ഞ ദിവസങ്ങളിൽ അക്രമം നടത്തിയത്. 

വളപട്ടണം ലോക്കൽ കമ്മിറ്റി ഓഫീസിലുള്ള ഫർണ്ണിച്ചറുകൾ, ടി വി, ഇലട്രിക്കൽ ഉപകരണങ്ങൾ, പാർടി രേഖകൾ എന്നിവ പുർണ്ണമായും നശിപ്പിച്ചു. 2.5 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായത്. പാർടി മെമ്പർമാരിൽ നിന്ന് മെമ്പർഷിപ്പ് ഇനത്തിൽ വരിസംഖ്യയായി ശേഖരിച്ച 10,000 രൂപയും ടി വിയുടെ സെറ്റോ ബോക്്‌സും ഇവിടെ നിന്നും അക്രമികൾ മോഷ്ടിച്ചു. വളപട്ടണം അക്രമത്തിന് പിന്നിൽ മുസ്ലീം ലീഗ് ക്രിമിനലുകളാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വളപട്ടണത്ത് വൻ വിജയം നേടിയതാണ് ലീഗുകാരെ പ്രകോപിപ്പിച്ചത്. മറ്റിടങ്ങളിൽ ആർ എസ് എസും സാമൂഹ്യവിരുദ്ധരുമാണ് അക്രമം നടത്തിയത്. മറ്റ് ഓഫീസുകളിൽ ജനൽ, വാതിൽ, ഗ്ലാസുകൾ, ഫർണ്ണിച്ചർ എന്നിവ തകർക്കുകയും കരി ഓയിൽ ഒഴിക്കുകയുമാണ് ചെയ്തത്.

ജില്ലയിലെമ്പാടും അക്രമണം നടത്തുന്നതിനുള്ള ആസൂത്രി പദ്ധതി സി പി ഐ (എം)  വിരുദ്ധർ സംഘടിപ്പിക്കുന്നതായി സംശയിക്കുന്നു. പോലീസ് കുറ്റവാളികളെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ചില ഓഫീസുകൾ അക്രമിക്കപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയിൽ പോലീസ് യഥാസമയം നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പിന്നീടുള്ള അക്രമങ്ങൾക്ക് പ്രചോദനമാവുന്നത്. ഇത്തരം അക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ സി പി ഐ (എം) പ്രവർത്തകരോടും അക്രമങ്ങളിൽ പ്രതിഷേധിക്കാൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.