കണ്ണൂർ: കണ്ണൂർ ജില്ലയിൽ സദാചാരപോലീസിന്റെ ആക്രമണങ്ങൾ നടക്കുന്നത് ലീഗ് കേന്ദ്രങ്ങളിലാണ്. കഴിഞ്ഞ കുറെമാസമായി സദാചാരപോലീസ് നടത്തുന്ന നിരവധി ആക്രമങ്ങൾ ജില്ലയിലുണ്ടായി. ഹിന്ദു-മുസ്ലീം സമുദായത്തിൽപ്പെട്ട യുവതീയുവാക്കൾ പൊതുസ്ഥലത്ത് വെച്ച് സംസാരിച്ചതിന്റെ പേരിൽ സദാചാരപോലീസിനാൽ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങളിൽ പങ്കെടുത്ത മതതീവ്രവാദികൾക്കെതിരായി കർശനമായ നടപടികളെടുക്കാത്തതാണ് വീണ്ടും അക്രമങ്ങൾ ഉണ്ടാകാൻ കാരണം. ഏറ്റവും ഒടുവിലാകട്ടെ കമ്പിൽ ടൗണിൽവെച്ച് മുസ്ലീം സമുദായത്തിൽപ്പെട്ട ദമ്പതികളെ വ്യത്യസ്ഥ സമുദായത്തിൽപ്പെട്ടവരാണെന്ന് പ്രഖ്യാപിച്ച് അക്രമിക്കുന്ന നിലയാണുണ്ടായത്.  ഗർഭിണിയായ സ്ത്രീ കൂടെയുള്ള ആൾ തന്റെ ഭർത്താവാണെന്ന് വിളിച്ചു പറഞ്ഞിട്ടും ആക്രമികൾ പിന്തിരിഞ്ഞില്ല. ഗർഭിണിയായ സ്ത്രീയെ അടക്കം മർദ്ദിച്ചവർ കമ്പിലെ ലീഗ് പ്രവർത്തകരാണ്. ഇതിനെ കുറിച്ച് ലീഗ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ട്.

 

ലീഗ് കേന്ദ്രമായ തളിപ്പറമ്പ് മന്നയിൽ സദാചാരപോലീസ് ചമഞ്ഞുകൊണ്ടുള്ള നിരവധി ആക്രമണങ്ങൾ നേരത്തെ നടക്കുകയുണ്ടായി. ഇതിൽപെട്ട പ്രതികളെ പോലീസ് അറസ്റ്റുചെയ്തിട്ടില്ല. ഉമ്മൻചാണ്ടി ഭരണത്തിൽ ലീഗ് തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. അതിനാൽ ജില്ലയിൽ നടന്ന സദാചാരപോലീസ് ആക്രമണങ്ങളിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം.