കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ എന്റെ പേരിലും എന്റെ വീട്ടിലും സി പി ഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുപ്രവർത്തനത്തിനാവശ്യമായ നിലയിലും എന്റെ വ്യക്തിഗത ആവശ്യത്തിനുമെല്ലാമായി ഞാൻ ഉപയോഗിച്ച് വരുന്ന ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതായി കാണിച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 3 മാസക്കാലമായി  എന്റെ മൊബൈൽ ഫോണുകൾ അടക്കമുള്ള ഫോണുകളിലൂടെയുള്ള സംഭാഷണങ്ങൾ ചോർത്തുന്നതായി പലകാരണങ്ങളാലും ഞാൻ വിശ്വസിക്കുന്നു. സി പി ഐ (എം) എന്ന പാർട്ടിയുടെ മറ്റ് ചില നേതാക്കൻമാരുടെ ഫോൺ സംഭാഷണങ്ങളും ചോർത്തുന്നതായി  സംശയിക്കുന്നു. സ്വതന്ത്രമായതും, ജനാധിപത്യപരമായതുമായ പൊതു പ്രവർത്തനം ഭരണഘടന ഉറപ്പ് നൽകുന്നതും, ജനാധിപത്യത്തിന്റെ  അഭിഭാജ്യമായതുമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ 21-ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ഫോൺ ചോർത്തൽ. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് വകുപ്പ് 5 (2) ൽ വ്യവസ്ഥ ചെയ്തതും പിന്നീട് പി .യു .സി .എൽ ഢ െയൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിലടക്കം നിരവധി കേസുകളിൽ സുപ്രീംകോടതി നിഷ്‌കർഷിച്ചതുമായ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉത്തരവാദപ്പെട്ട കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ രേഖാമൂലമുള്ള അനുവാദം വാങ്ങി നടത്താവുന്ന ഫോൺചോർത്തൽ പ്രക്രിയ അത്തരത്തിലുള്ള യാതൊരു സാഹചര്യവും ഇല്ലാത്തതും മേൽ പറഞ്ഞവരുടെ രേഖാമൂലമുള്ള അനുമതികൂടാതെയും എന്റെതടക്കമുള്ള പൊതുപ്രവർത്തകരുടെ ഫോൺ ചോർത്തലിലൂടെ നടത്തുന്നത് മൗലികാവകാശ ലംഘനവും സ്വകാര്യതയെ അക്രമിക്കുന്നതും സ്വതന്ത്രമായ  രാഷ്ട്രീയ പ്രവർത്തനം തടയുന്ന  ജനാധിപത്യ വിരുദ്ധ നടപടിയുമാണ്. ഭാര്യയുടെ ഫോൺ ചോർത്തുവാൻ ഭർത്താവിന് പോലും അധികാരമില്ലെന്ന് ബഹുമാനപ്പെട്ട കേരള-ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന്  'വെളിപ്പെടുത്താനാവില്ല' എന്ന ഉത്തരം നൽകിയതിലൂടെ തന്നെ ഫോൺ ചോർത്തൽ നടക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് മന്ത്രി നൽകിയിരിക്കുന്നത്. എന്നാൽ ടെലിഗ്രാഫ് ആക്ടിനും ഭരണഘടനയുടെ 21, 19 എന്നീ അനുഛേദങ്ങൾക്കും സുപ്രീംകോടതി വിധികൾക്കും വിരുദ്ധമായി ഫോൺ ചോർത്തി നൽകുവാൻ താങ്കൾക്കോ താങ്കളുടെ കീഴിലുള്ള ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്കോ അധികാരമില്ലാത്തതിനാൽ അത്തരം പ്രവർത്തികൾ ശിക്ഷാർഹമാണ്. കുമ്പളയിലുള്ള ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ അധീനതയിലുള്ള  ഓഫീസിൽ വെച്ച്  ഫോൺ ചോർത്തൽ നടക്കുന്നതായി  വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്.

ആയതിനാൽ ഞാനുമായി ബന്ധപ്പെട്ടതും മറ്റ് സി പി ഐ (എം) നേതാക്കളുമായി ബന്ധപ്പെട്ടതുമായ ഫോൺ വിളികളിലെ സംഭാഷണം ചോർത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ

 

പി ജയരാജൻ