കണ്ണൂർ : മത തീവ്രവാദ ശക്തികൾക്ക് ഒത്താശ ചെയ്യുന്ന കോൺഗ്രസ് നേതാവ് സുധാകരന്റെ നിലപാട് നാടിന്റെ സമാധാനത്തിനും മത മൈത്രിക്കും ഭംഗം വരുത്തുന്നതാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവിച്ചു.

സി പി ഐ (എം) നേതാവ് ഇ പി ജയരാജനെ വധിക്കാൻ ഗൂഡാലോചന നടത്തുകയും പണവും തോക്കും കൊടുത്ത് ആർ എസ് എസ് ക്രിമിനലുകളെ വാടകക്കെടുത്ത സുധാകരൻ ഇപ്പോൾ ആർ എസ് എസിനു വേണ്ടി മാത്രമല്ല ഇപ്പോൾ പോപ്പുലർ ഫ്രണ്ട്, ലീഗ് തീവ്രവാദികൾക്ക് വേണ്ടിയും വക്കാലത്തുമായി രംഗത്ത് വന്നിരിക്കുകയാണ്.

ആർ എസ് എസ്‌കാരാൽ കൊലചെയ്യപ്പെട്ട കോടിയേരി നങ്ങാറത്തെ പീടികയിലെ ജിജേഷിന്റെ കൊലയാളികളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും കേസ് നടന്നുവരികയുമാണ്. ആർ എസ് എസുകാരായ കൊലയാളികളെ രക്ഷപ്പെടുത്താനാണ് പുതിയ വാദവുമായി പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം ന്യൂ മാഹിയിലെ ഡി വൈ എഫ ഐ പ്രവർത്തകൻ സലീമിന്റെ കൊലയാളികളായ പോപ്പുലർ ഫ്രണ്ട്കാരെയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂ മാഹിയിലെ റെയിൽവെ ട്രാക്കിൽ തീവണ്ടിയപകടത്തിൽ മരണപ്പെട്ട റഹീമിന്റെ മരണവും അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്.               

 

ഫസലിന്റെ ദുരൂഹ മരണം സി പി ഐ (എം) നേതാക്കളുടെ അടക്കം പേരിൽ ചാർത്താനുള്ള സി ബി ഐ ശ്രമത്തിന്റെ പിന്നിൽ ആരാണെന്ന് സുധാകരന്റെ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ വിവിധ മത തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാട് നാടിന്റെ സമാധാനം തകർക്കാൻ മാത്രമെ ഉപകരിക്കൂ. കണ്ണൂർ പാർലിമെന്റ് അംഗമെന്ന നിലയിൽ കൃത്യമായി ലോകസഭ സമ്മേളനത്തിൽ പങ്കെടുത്ത് നാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിക്കുകയും പ്രവർത്തിക്കുകയുമാണ് വേണ്ടത് ഈ രണ്ട് കാര്യങ്ങളിലും ദയനീയമായി പരാജനപ്പെട്ടുവെന്ന് ജനങ്ങൾ ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ആയതിനാൽ സുധാകരൻ സ്വന്തം ബിസിനസ് കാര്യങ്ങൾ മാറ്റിവെച്ച് ജനപ്രതിനിധിയെന്ന നിലക്കുള്ള ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.