കണ്ണൂർ : യശശരീരനായ സഖാവ് നായനാരുടെ ശവകുടീരം അക്രമിച്ച സംഭവത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു.

ഇന്നലെ രാത്രിയാണ് അക്രമണം നടന്നത്. ശവകുടീരത്തിന്റെ മേൽഭാഗം തകർക്കുകയും തകർത്ത ഭാഗം തൊട്ടടുത്തുള്ള സുകുമാർ അഴീക്കോടിന്റെ സ്മാരകത്തിൽ കൊണ്ടിടുകയുമാണ് അക്രമികൾ ചെയ്തത്. അങ്ങേയറ്റം പ്രകോപനപരമായ ഈ അക്രമത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തണം. അതിന് തക്കനിലയിലുള്ള സമഗ്രമായ അന്വേഷണം നടത്തണം.

സഖാവ് നായനാരുടെതുടൾപ്പെടെ ആദരണീയരായ നിരവധി നേതാക്കളുടെ യും ചരിത്ര പുരുഷന്മാരുടെയും ശവകുടീരങ്ങൾ ഉള്ള പയ്യാമ്പലം കടപ്പുറം കഴിഞ്ഞ കുറെ കാലമായി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഈ സാമൂഹ്യവിരുദ്ധരിൽ നിന്ന് പയ്യാമ്പലത്ത് എത്തിച്ചേരുന്ന ദമ്പതിമാർ ഉൾപ്പെടെയുള്ള കുടുംബങ്ങളെ പോലും പകൽ സമയത്ത് ശല്യപ്പെടുത്തുന്ന നിലയുണ്ട്. ഇതിന്റെയെല്ലാം ഫലമായി മുമ്പും ശവകുടീരത്തിന് നേരെ അക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പയ്യാമ്പലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരിക്കുകയും കേരളം ഒന്നാകെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സഖാവ് നായനാരുടെ ശവകുടീരം തകർത്ത സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിട്ടുണ്ട്.

 

ഈ അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാർടി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്താനും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.