ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ വിജയിപ്പിച്ച വോട്ടര്‍മാരെ സിപിഐ എംڔജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയിലെ കാവുമ്പായി,കല്ല്യാശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ,കീഴല്ലൂര്‍ പഞ്ചായത്തിലെ കുമ്മാനം എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
 
ഷുഹൈബ്,ഷുക്കൂര്‍ കേസുകളുടേയും മറ്റും പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാുള്ള യു ഡി എഫ് നീക്കം പരാജയപ്പെട്ടു.എല്ലായിടത്തും എല്‍ ഡി എഫിന് ഭൂരിപക്ഷം വര്‍ദ്ധിച്ചു.ഇടതുപക്ഷത്തിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
 
1964- സെക്രട്ടറി- എ വി കുഞ്ഞമ്പു
1967 ഡിസംബർ 8,9,10- പെരളശേരി (ജില്ലാ പ്ലീനം)  സെക്രട്ടറി- എം വി രാഘവൻ
1971 നവംബർ 12,13,14- കണ്ണൂർ സെക്രട്ടറി- എം വി രാഘവൻ
1977 നവംബർ 3,4,5- തലശേരി സെക്രട്ടറി- പാട്യം ഗോപാലൻ
1981 ഒക്‌ടോബർ 30,31,നവംബർ 1- പാനൂർ സെക്രട്ടറി- ചടയൻ ഗോവിന്ദൻ
1985 ഒക്‌ടോബർ 11,12,13- പയ്യന്നൂർ സെക്രട്ടറി- ചടയൻ ഗോവിന്ദൻ
1988 ഒക്‌ടോബർ 14,15,16- കണ്ണൂർ സെക്രട്ടറി- പിണറായി വിജയൻ
1991 നവംബർ 23,24,25- തലശേരി സെക്രട്ടറി- കോടിയേരി ബാലകൃഷ്ണൻ
1995 ജനുവരി 10,11,12- തളിപ്പറമ്പ് സെക്രട്ടറി- കോടിയേരി ബാലകൃഷ്ണൻ
1998 നവംബർ 17,18,19- കണ്ണൂർ സെക്രട്ടറി- ഇ പി ജയരാജൻ
2001 ഡിസംബർ 28,29,30- ഇരിട്ടി സെക്രട്ടറി- ഇ പി ജയരാജൻ
2005 ജനുവരി 17,18,19- തലശേരി സെക്രട്ടറി- എം വി ഗോവിന്ദൻ
2008 ജനുവരി 19,29,21- കണ്ണൂർ സെക്രട്ടറി- പി ശശി
2012 ജനുവരി 12,13,14- പയ്യന്നൂർ സെക്രട്ടറി- പി ജയരാജൻ
2015 ജനുവരി 29,30,31- കൂത്തുപറമ്പ് സെക്രട്ടറി- പി ജയരാജൻ

  

 

കണ്ണൂർ കലാപഭൂമിയാണെന്ന് പ്രചരിപ്പിക്കാൻ മുഖ്യധാരാമാധ്യമങ്ങളും വലതുപക്ഷ പ്രചാരകന്മാരും വലിയ താൽപര്യം കാണിച്ചുപോരുന്നുണ്ട്. സത്യമെന്താണ്? കണ്ണൂർ കരുത്തിന്റെ കർമ്മഭൂമിയാണ്. സാഹിത്യത്തിലും കലയിലും സംസ്‌കാരത്തിലും എന്നും കേരളത്തിന് വഴികാട്ടിയത് കണ്ണൂരാണ്. 'ഊരുകളുടെ കണ്ണാണ് കണ്ണൂർ' എന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് വെറുതെയല്ല. മലയാളത്തിലെ ആദ്യത്തെ കാവ്യം, നോവൽ, നാടകം, വർത്തമാനപത്രം, യാത്രാവിവരണം, നിഘണ്ടു എന്നുവേണ്ട സംസ്‌കാരത്തിന്റെ ആദ്യചുവടുകൾ ഈ മണ്ണിലാണ് തുടങ്ങിയത്. ദേശിയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിലാണ് കർഷകപ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, ബാലസംഘം, യുവജനപ്രസ്ഥാനം, മഹിളാപ്രസ്ഥാനം തുടങ്ങിയ സാമൂഹ്യ മുന്നേറ്റങ്ങൾക്കെല്ലാം തുടക്കമിട്ടത്. 

കണ്ണൂരിന്റെ ഈ വെളിച്ചപ്പുരകൾ കാണാതെ ചെറിയൊരു പ്രദേശത്തുനടന്ന രാഷ്ട്രിയ സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തി കണ്ണൂർ കലാപകേന്ദ്രമാണെന്ന് ചിത്രീകരിക്കുന്നത് ആർക്കുവേണ്ടി? ഉദ്ദേശ്യം വ്യക്തം. കണ്ണൂരിന്റെ ഇടതുപാരമ്പര്യത്തെയും കമ്യൂണിസ്റ്റ് മനസ്സിനെയും അപഹസിക്കുക. ഇവിടുത്തെ മനുഷ്യരുടെ ഉദാത്തമായ സംസ്‌കാരത്തെയും സ്‌നേഹവായ്പ്പിനെയും സാമൂഹ്യബോധത്തെയും താഴ്ത്തിക്കെട്ടുക. ഈ കറുത്ത നുണകളെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ണൂരിൽ മാനവീകതയുടെ കൊടിയുയർത്തിയത്, അതിന്റെ അരുണാഭമായ തണലിൽ അധ്വാനിക്കുന്ന ജനലക്ഷങ്ങൾ ഇന്നും വികാരവായ്‌പോടെ  ഇരമ്പിയാർക്കുന്നത്. 

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയെ വേരോടെ പിഴുതെറിയാൻ കെട്ടുകഥകളെഴുതുന്ന മാധ്യമങ്ങളും പ്രതിലോമ പ്രചാരകരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു എന്ന ഒരൊറ്റ കാരണത്താൽ  166 ഉശിരന്മാരായ കമ്യൂണിസ്റ്റ് പ്രവർത്തകരെയാണ് കണ്ണൂർ ജില്ലയിൽ മാത്രം രാഷ്ട്രീയ എതിരാളികൾ വകവരുത്തിയത്. 

നാൽപതിൽ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ ഭാഗമായി തലശ്ശേരിയിൽ വെടിയേറ്റുമരിച്ച അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ചോരയിൽ പിടഞ്ഞൊടുങ്ങിയ ജീവിതമാണ് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷ്യങ്ങൾ. പിന്നീട് കയ്യൂരിലെ ധീരന്മാരായ നാലു യുവാക്കൾ. കരിവെള്ളൂരിലെയും കാവുമ്പായിലെയും മുനയൻകുന്നിലെയും പാടിക്കുന്നിലെയും പഴശ്ശിയിലെയും തില്ലങ്കേരിയിലെയും രണധീരന്മാർ. ഇവരെല്ലാം വിശപ്പിന്റെ വിളികേട്ടുണർന്ന സാധാരണ മനുഷ്യരായിരുന്നു. പുഴുക്കളെപോലെ ചവിട്ടിയരയ്ക്കപ്പെട്ട പതിതജീവിതങ്ങളുടെ പ്രതീകങ്ങൾ. അവർക്ക് ശബ്ദവും കരുത്തും നൽകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദവും അപമാനിക്കപ്പെട്ടവരുടെ അഭിമാനവുമാണ് ചെങ്കൊടി പ്രസ്ഥാനം. ആ പ്രസ്ഥാനം എന്നും പീഡിതർക്കും ചൂഷിതർക്കുമൊപ്പം അവരുടെ പ്രതീക്ഷയും കരുത്തുമായി പൊരുതിനിന്നു. 

സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും നാളുകളിലൂടെയാണ് സിപിഐഎം കടന്നുവന്നത്. അതിനിടയിൽ കണ്ണീരിന്റെയും ചോരയുടെയും വഴിത്താരകളെത്രയോ നീന്തിക്കയറി. നാടിന്റെ വിളക്കുമരങ്ങളായി ജ്വലിച്ചുനിന്ന കർമധീരരെ തല്ലിക്കെടുത്തിയാൽ അതോടെ പ്രസ്ഥാനം ദുർബലമാവുമെന്ന് പ്രതിലോമകാരികൾ ദിവാസ്വപ്‌നം കണ്ടിരിക്കണം. വർഗീയതയുടെയും മതതീവ്രവാദത്തിന്റെയും കുപ്പായമണിഞ്ഞവരാണ് ഈ രക്തനക്ഷത്രങ്ങളെ കൊന്നുതള്ളിയത്. ഓർക്കാപ്പുറത്ത് കുത്തിമലർത്തിയും പൊതുനിരത്തിൽ അരിഞ്ഞുവീഴ്ത്തിയും മനുഷ്വത്വരഹിതമായ അജൻഡ നടപ്പാക്കുകയായിരുന്നു അവർ. 

എല്ലാ മനുഷ്യവിദ്വേഷപ്രസ്ഥാനങ്ങളും സിപിഐഎമ്മിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരുന്നു. അളമുട്ടുമ്പോൾ പ്രസ്ഥാനം തിരിച്ചടിച്ചു. സംഘപരിവാരത്തിന്റെ ചോരക്കൊതിയാണ് കണ്ണൂരിന്റെ പ്രത്യേക പ്രദേശങ്ങളിൽ എന്നും ചോരവീഴ്ത്തിയത്.  എൻഡിഎഫ്-പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പതിയിരുന്നു ആക്രമണം നടത്തി. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്നതിന്റെ നേർചിത്രങ്ങളാണ് മറ്റിടങ്ങളിലെന്നപോലെ കണ്ണൂരിലും കാണാവുന്നത്. ഏതുവിപത്തിൽനിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ജനകീയ പ്രസ്ഥാനത്തിനുണ്ട്. ആ ബാധ്യതയിൽ നിന്ന് ഒരിഞ്ചുപോലും സിപിഐഎം പിന്നോട്ടുപോവില്ല. 

 

ആത്മസഖാക്കളുടെ വേർപാടുണ്ടാക്കിയ വേദന ഇടനെഞ്ചിൽ ഭാരമായിനിൽക്കുമ്പോഴും വിപുലമായ ജനകീയ പ്രതിരോധങ്ങളിലൂടെ സിപിഐഎം സമസ്ത പ്രതിലോമ പ്രവണതകളെയും അതിജീവിച്ചുകൊണ്ടിരിക്കുന്നു. അതാണ് കണ്ണൂരിന്റെ അനുഭവപാഠം. 

എ വി കുഞ്ഞമ്പു

1964ൽ സിപിഐ എം രൂപംകൊണ്ടശേഷമുള്ള ആദ്യജില്ലാ സെക്രട്ടറി. കരിവെള്ളൂർ സമരനായകനും കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യപഥികരിൽ പ്രമുഖനും. '64ൽ സിപിഐ ദേശീയകൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാൻ നേതൃത്വം നൽകിയ 32 വിപ്ലവകാരികളിൽ ഒരാൾ. കേരളനിയമസഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട്. 1967ൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. 1980 ജൂൺ എട്ടിന് അന്തരിച്ചു.


കെ പി ആർ ഗോപാലൻ

1967ൽ എ വി കുഞ്ഞമ്പു സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് ജില്ലാ സെക്രട്ടറി. മോറാഴ സമരനായകനും ലോകമറിയുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയും. ഏതാനും മാസങ്ങൾ മാത്രമാണ് സെക്രട്ടറിസ്ഥാനം വഹിച്ചത്. '67ൽ തലശേരി മണ്ഡലത്തിൽനിന്ന് നിയമസഭാംഗം. പിൽക്കാലത്ത് സിപിഐ എമ്മിൽനിന്ന് അകന്ന് ബോൾഷെവിക് പാർടി രൂപീകരിച്ചു. അവസാനകാലത്ത് വീണ്ടും പാർടി സഹയാത്രികനായി. 1997 ആഗസ്ത് നാലിന് അന്തരിച്ചു.


എം വി രാഘവൻ

1967 ഡിസംബറിൽ പെരളശേരിയിൽ നടന്ന ജില്ലാ പ്ലീനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറി. കണ്ണൂർ ജില്ലയിൽ സിപിഐ എമ്മിനെ അജയ്യശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ സുപ്രധാനപങ്കുവഹിച്ചു. അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽ ഒളിവിൽ കഴിഞ്ഞ് പാർടിയെ നയിച്ചു. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർടി നിയമസഭാകക്ഷി സെക്രട്ടറിയുമായിരുന്നു. 1986ൽ ബദൽരേഖാപ്രശ്‌നത്തിൽ പാർടിയിൽനിന്ന് പുറത്തായി. തുടർന്ന് സിഎംപി രൂപീകരിച്ച് വലതുപക്ഷത്ത് നിലയുറപ്പിച്ചു. ദീർഘകാലം നിയമസഭാംഗം. രണ്ടുതവണ സംസ്ഥാനമന്ത്രിസഭയിലും അംഗമായിട്ടുണ്ട്. 2014 നവംബർ ഒമ്പതിന് അന്തരിച്ചു.


പാട്യം ഗോപാലൻ

എം വി രാഘവൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സെക്രട്ടറിയായി. മികച്ച സംഘാടകൻ, ക്രാന്തദർശിയായ നേതാവ്, ഉജ്വല വാഗ്മി എന്നീ നിലകളിൽ ജനങ്ങളുടെ കണ്ണിലുണ്ണി. 1965ൽ തലശേരി മണ്ഡലത്തിൽ ജയിലിൽകിടന്ന് മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ തലശേരിയിൽനിന്ന് ലോക്‌സഭാംഗം. 1978 സെപ്തംബർ 27ന് ഹൃദയാഘാതം മൂലം അന്തരിച്ചു.


ചടയൻ ഗോവിന്ദൻ

1978ൽ പാട്യം ഗോപാലന്റെ അകാലവിയോഗത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1981ൽ പാനൂരിലും 1985ൽ പയ്യന്നൂരിലും നടന്ന ജില്ലാ സമ്മേളനങ്ങളും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുത്തുറ്റ സംഘാടകനും ജനകീയനേതാവും. പിൽക്കാലത്ത് സംസ്ഥാന സെക്രട്ടറി വരെയായി ഉയർന്നു. 1977ൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് നിയമസഭാംഗം. 1998 സെപ്തംബർ 9ന് അന്തരിച്ചു.


പിണറായി വിജയൻ

1986ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1988ൽ കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് കരുത്തിന്റെയും അതുല്യമായ സംഘാടകവൈഭവത്തിന്റെയും പ്രതീകമായി ജനമനസ്സുകളിൽ ഇടംനേടി. 1971, '77, '91 വർഷങ്ങളിൽ കൂത്തുപറമ്പിൽനിന്നും 1996ൽ പയ്യന്നൂരിൽനിന്നും നിയമസഭാംഗം. '96-98ൽ സംസ്ഥാന വൈദ്യുതി- സഹകരണമന്ത്രി. ദീർഘകാലം സംസ്ഥാന സെക്രട്ടറി. 2002 മുതൽ പൊളിറ്റ് ബ്യൂറോ അംഗമാണ്.


ടി ഗോവിന്ദൻ

1988ൽ സ. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. ചില സംഘടനാ പ്രശ്‌നങ്ങളെ തുടർന്ന് ഒഴിയേണ്ടിവന്നു. കാസർകോട് ലോക്‌സഭാമണ്ഡലത്തിൽനിന്ന് മൂന്നു തവണ തുടർച്ചയായി(1996, 1998, 1999) പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിയൻ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആൾരൂപമായി ജനമനസ്സുകളിൽ നിറഞ്ഞുനിന്ന നേതാവ്. 2011 ഒക്‌ടോബർ 23ന് അന്തരിച്ചു.


കോടിയേരി ബാലകൃഷ്ണൻ

ടി ഗോവിന്ദനുശേഷം ജില്ലാ സെക്രട്ടറിപദത്തിലെത്തി. 1991ലെ തലശേരി, '95ലെ തളിപ്പറമ്പ് സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1991- 95ൽ സംസ്ഥാനഭരണത്തിന്റെ നെഗളിപ്പിൽ കോൺഗ്രസ് നേതാവ് കെ സുധാകരനും സംഘവും അഴിച്ചുവിട്ട കടന്നാക്രമണങ്ങളിൽനിന്ന് പാർടിയെ രക്ഷിക്കാൻ ധീരമായ നേതൃത്വം നൽകി. മികച്ച സംഘാടകനും പ്രഭാഷകനും പാർലമെന്റേറിയനും. ദീർഘകാലമായി തലശേരി മണ്ഡലശത്ത നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. നിലവിൽ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും.


ഇ പി ജയരാജൻ

1995ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1998ലെ കണ്ണൂർ, 2001ലെ ഇരിട്ടി സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘപരിവാരത്തിന്റെയും കോൺഗ്രസിന്റെയും തുടർച്ചയായ കടന്നാക്രമണങ്ങളിൽനിന്ന് പാർടിയെ രക്ഷിക്കാൻ ധീരോദാത്ത നേതൃത്വം. '95ൽ പാർടി ചണ്ഡീഗഡ് കോൺഗ്രസിൽ പങ്കെടുത്ത് ട്രെയിനിൽ മടങ്ങുന്നതിനിടെ രാഷ്ടീയ എതിരാളികൾ നിയോഗിച്ച ക്രിമിനൽസംഘം വധിക്കാൻ ശ്രമിച്ചു. നീണ്ടകാലത്തെ ചികിത്സയിലൂടെ അത്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയും. നേരത്തെ ഒരു തവണ അഴീക്കോട് മണ്ഡലത്തെയും നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.


എം വി ഗോവിന്ദൻ മാസ്റ്റർ

ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2002ൽ ജില്ലാ സെക്രട്ടറിയായി. മികച്ച സംഘാടകനും പ്രഭാഷകനും. രണ്ടു തവണ തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം.


പി ശശി

സ. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2005ൽ ജില്ലാ സെക്രട്ടറിയായി. 2008ലെ കണ്ണൂർ സമ്മേളനവും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീട് ചില സംഘടനാ വിഷയങ്ങളെ തുടർന്ന് ഒഴിവാക്കപ്പെട്ടു.


പി ജയരാജൻ

പി ശശിയെ നീക്കം ചെയ്ത ഒഴിവിൽ ജില്ലാ സെക്രട്ടറിയായി. 2012ലും 2015ലും വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർടിയെ തകർക്കാനുള്ള ഭരണകൂടശക്തികളുടെയും സംഘപരിവാരത്തിന്റെയും ഗൂഢനീക്കങ്ങളെ നിശ്ചയദാർഢ്യത്തോടെ ചെറുക്കുന്നു. 1999ലെ തിരുവോണനാൾ  ആർഎസ്എസ് വധശിക്ഷ വിധിച്ചെങ്കിലും വൈദ്യശാസ്ത്രമികവും അനിതരസാധാരണമായ ഇച്ഛാശക്തിയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 2001, 2005, 2006 തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തലിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2006-11ൽ സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറി.

* 1964-65ൽ ചൈനാചാരന്മാരെന്നു മു്രദകുത്തി നേതാക്കളെയാകെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ പി വി അപ്പക്കുട്ടിയും അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ സെക്രട്ടറി എം വി രാഘവൻ ഒളിവിൽ പോയതിനെ തുടർന്ന് കെ വി നാരായണൻ നമ്പ്യാരും സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചു.