കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി മുന്‍സിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് സി.പി.ഐ(എം) ഭരിക്കുന്നത് എന്ന ലീഗ് നേതൃത്വത്തിന്റെ പ്രചരണം ശുദ്ധഅസംബന്ധമാണെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ഒരു പ്രമുഖ പത്രത്തില്‍ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് ഈ നുണപ്രചരണം നടത്തിയത്. ഇരിട്ടി നഗരസഭയില്‍ ആകെ 33 സീറ്റുകളാണുള്ളത്. അതില്‍ 30 സീറ്റുകളില്‍ സി.പി.ഐ.എമ്മും 3 സീറ്റുകളില്‍ സി.പി.ഐയുമാണ് മത്സരിച്ചിരുന്നത്. 13 സീറ്റുകളില്‍ സി.പി.ഐ.എം വിജയിച്ചു. മുസ്ലീം ലീഗ് 10 സീറ്റിലും കോണ്‍ഗ്രസ്സ് 5 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ചെയര്മാന് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ചെയര്മാന് 13 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗിലെ ചില അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്നാണ് സ:പി.പി.അശോകന് ചെയര്മാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ എസ്.ഡി.പി.ഐക്ക് കൗണ്‍സിലര്‍മാരെയില്ല. നഗരസഭ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നു.
പരിയാരം പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ സി.പി.ഐ.എമ്മിന് 11 സീറ്റും മുസ്ലീം ലീഗിന് 4 ഉം കോണ്‍ഗ്രസ്സിന് 3 ഉം സീറ്റുകളാണുള്ളത്. ഇവിടെ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടേയില്ല. ഇതാണ് വസ്തുത എന്നിരിക്കെ ആരെ കബളിപ്പിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം ഇത്തരമൊരു നുണപ്രചരണം നടത്തുന്നത്. തരാതരം പോലെ ആര്.എസ്.എസ്സുമായും, പോപ്പുലര്‍ഫ്രണ്ടുമായും വോട്ടും, സീറ്റും കച്ചവടം ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കോ-ലീ-ബി സഖ്യം കേരള ജനത മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം ഓര്‍മ്മിക്കണം. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിപ്പിച്ച നാണംകെട്ട നടപടിയാണ് ലീഗ് നേതൃത്വം ചെയ്തിരുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍.ഡി.എഫുകാര്‍ക്ക് എതിരായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതിന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ രേഖാമൂലം നല്കിയ കത്തുകള്‍, ഈ തീവ്രവാദ ശക്തിയെ ലീഗ് നേതൃത്വം താലോലിച്ചതിന്റെ തെളിവാണ്. മാറാട് കലാപം എന്‍.ഡി.എഫിന്റെ സൃഷ്ടിയാണെന്നറിഞ്ഞിട്ടും സി.പി.ഐ(എം) പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി ആര്.എസ്.എസ്സ് നേതൃത്വവുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നേരിട്ട് ചര്‍ച്ച നടത്തിയതും മുസ്ലീം ലീഗ് നേതൃത്വമാണ്. ഈ ചരിത്രമൊന്നും ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്.