കോൺഗ്രസ് ക്രിമിനൽ സംഘം പട്ടികജാതിക്കാരനായ ഓട്ടോറിക്ഷാ തൊഴിലാളിയെ മൃഗീയമായി തല്ലിക്കൊന്നതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കണ്ണൂര്‍ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ലക്ഷംവീട് കോളനിയിലെ കല്ലേന്‍ അജിത്തിനെയാണ് ക്രൂരമായി തലക്കടച്ച് കൊലപ്പെടുത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ള ഒരു യൂത്ത്‌കോൺഗ്രസ്സ് നേതാവിന്റെ അനുചരൻമാരാണ് പാവപ്പെട്ട ഈ തൊഴിലാളിയെ മർദ്ദിച്ച് കൊന്നത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ എടുക്കണം. ഈ ക്രിമിനൽ സംഘത്തെ എല്ലാകാലത്തും സംരക്ഷിച്ചത് ജില്ലയിലെ മുൻ ജനപ്രതിനിധിയായിട്ടുള്ള ഒരു കോൺഗ്രസ്സ് നേതാവാണ്. അദ്ദേഹത്തിന്റെ സംരക്ഷണയിലാണ് മണൽകടത്ത് സംഘവും പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത്‌കോൺഗ്രസ്സ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത സന്ദർഭത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തി ഈ ജനപ്രതിനിധിയായ കോൺഗ്രസ്സ് നേതാവ് പോലീസ് സബ്ബ് ഇൻസ്‌പെക്ടറുടെ യൂണിഫോം അഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതും ജനങ്ങൾ മറന്നിട്ടില്ല. അതിനാൽ കോൺഗ്രസ്സ് നേതൃത്വം ഈ കൊലയാളികളെ സംരക്ഷിക്കുമെന്നുള്ള ആശങ്ക ജനങ്ങൾക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും തുടർ നടപടികൾ എടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.