കണ്ണൂർ: തളിമ്പറമ്പ് മേഖലയിൽ ഏകപക്ഷീയമായി അക്രമങ്ങൾ നടത്തുന്ന ലീഗ് തീവ്രവാദികൾക്ക് നിയമം കൈയിലെടുക്കാനുള്ള പ്രോത്‌സാഹനം നൽകുകയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിംലീഗ് തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവർക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് ചെന്നിത്തലയുടേത്.

പരസ്യമായി താലിബാൻ മോഡൽ അക്രമം നടത്തുന്ന ലീഗ് തീവ്രവാദികളായ പ്രതികൾക്കെതിരെ ശരിയായ രീതിയിൽ കേസ്സെടുക്കുന്നതിന് പോലും പൊലീസ് തയ്യാറാകുന്നില്ല. മതസംഘർഷം വളർത്തുന്ന പ്രചരണങ്ങളാണ് ജില്ലയിൽ ഉടനീളം ലീഗ് നടത്തുന്നത്. സംഘർഷം വളർത്തുന്നത് എതിരെ നിയമമനുസരിച്ച് കേസ്സെടുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. മതവികാരം ഉണ്ടാക്കി പരസ്യമായി ഭീഷണി ഉയർത്തുന്ന ലീഗ് തീവ്രവാദികൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ് ഉപയോഗിച്ചാണ് കേസ്സെടുത്തിട്ടുള്ളത്.

 

അരിയിൽ പ്രദേശത്ത് ലീഗ് തീവ്രവാദികൾ മാരകമായി പരിക്കേൽപിച്ച കുന്നൂൽ രാജനെയും  35 ദിവസമായി  അബോധാവസ്ഥയിൽ കഴിയുന്ന വള്ള്യേരി മോഹനനെയും അക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം സിപിഐ (എം)-നെ ഉപദേശിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും ജയരാജൻ പ്രസ്തവനയിൽ പറഞ്ഞു. സിപിഐ (എം) എല്ലാ മത തീവ്രവാദികൾക്കുമെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.