സിപിഐ(എം) ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ശേഷം ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിക്കുകയാണ്.  നവംബര്‍ 2-3 തീയതികളില്‍ മാടായി ഏരിയാ സമ്മേളനം പാണപ്പുഴയിലും പേരാവൂര്‍ ഏരിയാ സമ്മേളനം കൊട്ടിയൂരിലുമാണ് നടത്തുന്നത്.  10-11 തീയതികളില്‍ പാപ്പിനിശ്ശേരി, മയ്യില്‍, 13-14 തീയതികളില്‍ പെരിങ്ങോം, ശ്രീകണ്ഠപുരം, കണ്ണൂര്‍, മട്ടന്നൂര്‍, 16-17 തീയതികളില്‍ കൂത്തുപറമ്പ്, 17-18 തീയതികളില്‍ തലശ്ശേരി, 20-21 തീയതികളില്‍ തളിപ്പറമ്പ്, അഞ്ചരക്കണ്ടി, 22-23 തീയതികളില്‍ പയ്യന്നൂര്‍, ആലക്കോട്, 24-25 തീയതികളില്‍ പാനൂര്‍, ഇരിട്ടി, 27-28 തീയതികളില്‍ പിണറായി, എടക്കാട് എന്നിങ്ങനെയാണ് ഏരിയാസമ്മേളനങ്ങള്‍ നടത്തുന്നത്.  ഏരിയാസമ്മേളനങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളോടെ 4245 ബ്രാഞ്ചുകളും 243 ലോക്കല്‍ കമ്മിറ്റികളുമാണ് ജില്ലയിലുള്ളത്.  സംഘടനാ വളര്‍ച്ചയെ തുടര്‍ന്ന് ചില ബ്രാഞ്ച് - ലോക്കല്‍ ഘടകങ്ങള്‍ സമ്മേളനത്തോടെ വിഭജിക്കുകയുണ്ടായി.  
 
സമ്മേളനങ്ങള്‍ രാഷ്ട്രീയ-സംഘടനാ ഉള്ളടക്കം കൊണ്ട് വന്‍ വിജയമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ സമ്മേളനങ്ങളും നടന്നത്.  അതുകൊണ്ട് ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാന്‍ കഴിഞ്ഞതുമില്ല.  ഓണ്‍ലൈനായി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചു. 18 ഏരിയാ സമ്മേളനങ്ങള്‍ നവംബറില്‍ പൂര്‍ത്തീകരിക്കുന്നതോടെ ജില്ലാസമ്മേളനമൊഴികെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. സിപിഐ(എം) സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ജനാധിപത്യപരമായിട്ടാണ്.  മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെ നോമിനേഷന്‍ സമ്പ്രദായം സിപിഐ(എം)ന് ഇല്ല.  രാഷ്ട്രീയ നയ രൂപീകരണത്തിലും ഇതേ കാഴ്ചപ്പാടാണ്.

സമ്മേളനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഓണ്‍ലൈന്‍ സെമിനാറുകളില്‍ പങ്കാളികളാകാന്‍ ബഹുജനങ്ങളോടും ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.