കണ്ണൂർചെറുതാഴം പഞ്ചായത്ത‌് അംഗം എൻ പി സലീനയെ അയോഗ്യയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന സിപിഐ എം നിലപാട‌് ശരിയാണെന്നു തെളിഞ്ഞതായി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കണമെങ്കിൽ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട്. അതു പാലിക്കാതെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ നടപടി. പിലാത്തറയിൽ പഞ്ചായത്ത‌് അംഗം കള്ളവോട്ട‌് ചെയ‌്തുവെന്ന കള്ളക്കഥയുണ്ടാക്കി വാർത്ത നൽകിയ മാധ്യമങ്ങളും മാധ്യമവാർത്ത കേട്ടയുടൻ നിയമവിരുദ്ധ നടപടി സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പുദ്യോഗസ്ഥനും ജനങ്ങളോട‌് മറുപടി പറയണം. ജനാധിപത്യത്തിൽ ജനഹിതത്തെക്കാൾ വലുതല്ല ഉദ്യോഗസ്ഥ ഹിതം. പഞ്ചായത്ത‌് അംഗത്തെ കേൾക്കാൻ പോലും തയ്യാറാകാതെയായിരുന്നു ധൃതിപിടിച്ച പ്രഖ്യാപനം. അത് സാമാന്യനീതിക്കു നിരക്കാത്തതാണെന്ന‌് സിപിഐ എം ചൂണ്ടിക്കാട്ടിയതാണ്. മാധ്യമ വാർത്തകളുടെ പിന്നാലെ പോകാതെ നിജസ്ഥിതി എന്തെന്ന‌് പഞ്ചായത്ത‌് അംഗത്തിൽനിന്ന‌് മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ നിയമവിരുദ്ധ നടപടി സ്വീകരിക്കേണ്ടിവരില്ലായിരുന്നു