കണ്ണൂർ> സ്വകാര്യ ആശുപത്രി നഴ്‌സുമാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ആവശ്യപ്പെട്ടു. സമരത്തിലേർപ്പെട്ട യു.എൻ.എ എന്ന സംഘടന മുഖ്യമന്ത്രി അനുരജ്ഞന ചർച്ച വിളിച്ചതിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറുകയുണ്ടായി. എന്നാൽ ഐ.എൻ.എ നേതൃത്വം അനാവശ്യമായി നഴ്‌സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്‌സുമാരുന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമണെന്നും അവ പരിഹരിക്കണമെന്നും എൽ.ഡി.എഫ് തന്നെ ഗവൺമെൻറിനോട് ആവശ്യപ്പെടുകയുണ്ടായി. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് വളരെ വ്യക്തമാണ്. യു.ഡി.എഫ് ഭരണകാലത്ത് ജീവനക്കാർ സമരം ചെയ്തപ്പോൾ എസ്മ പ്രയോഗിച്ചതിൽ നിന്നും വ്യത്യസ്തമായി സമരക്കാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്നും എൽ.ഡി.എഫ് സർക്കാർ വ്യക്തമാക്കുകയുണ്ടായി. പകർച്ചപ്പനി പടരുന്ന പ്രത്യേക സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടത്. ഇത് ജനങ്ങൾക്ക് വളരെയധികം പ്രയാസമാണ് ഉണ്ടാക്കിയത്. ഇത്തരമൊരു സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. ഇതിനാവശ്യമായ പക്വതയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നത്.

പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ പണിമുടക്ക് സമരം നടക്കുന്ന ആശുപത്രികളിൽ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സേവനം നൽകണമെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ നിർദ്ദേശത്തോട് സി.പി.ഐ(എം) വിയോജിക്കുന്നു. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജൂലൈ 20 ന് നടക്കുന്ന ചർച്ചയിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്നാണ് പാർട്ടി ഉറച്ചുവിശ്വസിക്കുന്നത്.